വി ബി നന്ദകുമാര്‍
തിരുവനന്തപുരം: കേരള പൊലീസില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഓര്‍ഡര്‍ലി സംമ്പ്രദായമെന്ന പൊലീസുകാരുടെ ദാസ്യവേല വീണ്ടും കുടൂതല്‍ ശക്തിയോടെ തിരിച്ചുവരുന്നു. ക്യാമ്പ് ഫോളോവേഴ്‌സ് പൊലീസ് സേനയിലെ ഭാഗമാണെന്നോ മനുഷ്യരാണെന്ന പരിഗണനയോ പോലും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഈ അടുത്തകാലത്ത് പൊലീസ് സേനയില്‍ നിന്നുമിറങ്ങിയ ഉത്തരവ് ക്യാമ്പ് ഫോളോവേഴ്‌സ് ദാസന്മാര്‍ മാത്രമായി തരംതാണനിലയില്‍ കാണുന്ന തരത്തിലുള്ളതാണ്.
പുതുതായി ആരംഭിച്ച സെന്‍ട്രല്‍ പൊലീസ് ക്യാന്റീനില്‍ ക്യാമ്പ് ഫോളോവേഴ്‌സിനും അംഗത്വ കാര്‍ഡ് നല്‍കുമെന്ന് ഉദ്ഘാടനവേളയില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇപ്പോള്‍ അതു സംബന്ധിച്ച ഉത്തരവിറങ്ങിയപ്പോള്‍ അവരെ അവഗണിക്കുകയാണുണ്ടായത്. ക്യാമ്പ് ഫോളോവേഴ്‌സിനും സെന്‍ട്രല്‍ ക്യാന്റീനില്‍ പര്‍ച്ചേഴ്‌സിംഗ് കാര്‍ഡ് നല്‍കണമെന്ന നിര്‍ദേശം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ധനകാര്യ വകുപ്പ് തിരിച്ചയച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായതോടെ വീണ്ടും ഈ നിര്‍ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചു. ധനകാര്യ വകുപ്പില്‍ നിന്നും അനുകൂലനിലപാടുണ്ടാകാതെ ആഭ്യന്തരവകുപ്പിലെത്തിയ നിര്‍ദേശം ഇപ്പോള്‍ 74061-ഇ 2012 എന്ന പേരില്‍ ഉത്തരവായി ഇറങ്ങിയിരിക്കുകയാണ്. ഇതനുസരിച്ച് ക്യാമ്പ് ഫോളവേഴ്‌സിന് സെന്‍ട്രല്‍ ക്യാന്റീനില്‍ പ്രവേശനം ലഭിക്കില്ല.
പാചകക്കാര്‍, ബാര്‍ബര്‍, വസ്ത്രമലക്കുകാര്‍ തുടങ്ങിയ 1122 പേരാണ് പൊലീസ് സേനയിലുള്ളത്. സംസ്ഥാനത്തിന് പുറത്ത് ഉള്‍പ്പെടെ പൊലീസ് എവിടെയെല്ലാം ക്യാമ്പ് ചെയ്യുന്നുവോ അവിടെയെല്ലാം ഇവരും പോകണം. ഇങ്ങനെ പൊലീസ് സേനയുടെ ഭാഗമായ ക്യാമ്പ് ഫോളവേഴ്‌സിനെ വെറും ദാസ്യപ്പണിക്കാര്‍ എന്നതരത്തില്‍ അവഗണിക്കുകയാണ്. പൊലീസ് സേനയിലെ മേലാളന്മാരും സര്‍ക്കാരും. ഇവര്‍ക്കായി ഇതുവരേയും ഒരു സേവനവേതന വ്യവസ്ഥ ഉണ്ടായിട്ടില്ല. എംപ്ലോയ്‌മെന്റില്‍ നിന്നുമാണ് ഇപ്പോഴും നിയമനം നടക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് അവരെ സ്ഥിരമായി നിയമിക്കും. ഇടതുപക്ഷ സര്‍ക്കാര്‍ ക്യാമ്പ് ഫോളവേഴ്‌സ് നിയമനം പി എസ് സിക്ക് വിട്ടതാണ്. എന്നാല്‍ വ്യക്തമായ സര്‍വീസ് റൂള്‍ ഇല്ലാത്തതിനാല്‍ പി എസ് സി ഇതുവരെ ഇവരുടെ നിയമനം പരിഗണിച്ചിട്ടില്ല. ജോലിസമയത്തിലും ഇവര്‍ക്ക് സമയക്ലിപ്തതയില്ല. ചില ക്യാമ്പുകളില്‍ 24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഉയര്‍ന്ന പൊലീസ് മേധാവികളുടെ വീടുകളില്‍ പണിയെടുക്കുന്നവര്‍ പലയിടത്തും മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കുകയാണ്.
|