വി സി അഭിലാഷ്
ഈ കുറിപ്പെഴുതുമ്പോഴും എറണാകുളം അമൃതാ ആശുപത്രിയില്‍ നിന്ന് സ്വാതിയെന്ന പെണ്‍കുട്ടിയെക്കുറിച്ച് പൂര്‍ണമായും സന്തോഷം തരുന്ന ഒരു വാര്‍ത്ത വന്നിട്ടില്ല. അവള്‍ കണ്ണു തുറന്നു, പരിചിത മുഖങ്ങളെ കണ്ട് പുഞ്ചിരിക്കുന്നു- എന്നിങ്ങനെ ശുഭസൂചക വര്‍ത്തമാനങ്ങള്‍ മനസ്സ് നിറയിപ്പിക്കുമ്പോഴും അവള്‍ അപകട നില പൂര്‍ണമായും തരണം ചെയ്തു എന്നൊരു വിശേഷം ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരേയൊരാഴ്ച മുമ്പ് മഞ്ഞപിത്തം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം നിലച്ച് ആശുപത്രിയിലായ ആ സുന്ദരിക്കുട്ടിയെ എത്രപെട്ടെന്നാണ് നമ്മുടെ പൊതുസമൂഹം ഏറ്റെടുത്തത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുപോലും ഇന്ന് പൊതുജനത്തിന് ബോധ്യമുണ്ട്. എന്നാല്‍ പകുത്തുനല്‍കാവുന്ന കരളിന്റെ 'സാങ്കേതികത'യെക്കുറിച്ച് തീരെ അജ്ഞരാണ് നമ്മളിപ്പോഴും. സ്വാതിക്കുവേണ്ടി അവളുടെ ഗ്രാമത്തില്‍ ഒരൊറ്റ പകല്‍ കൊണ്ട് പതിനേഴു ലക്ഷം രൂപയാണ് സ്വന്തം നാട്ടുകാര്‍ പിരിച്ചെടുത്ത് നല്‍കിയത്. മകള്‍ക്ക് വേണ്ടി കരള്‍ പകുത്തു നല്‍കിയ ഇളയമ്മയ്ക്കും അതിലൊരു വിഹിതം കൊടുക്കും എടക്കാട്ടുവയല്‍ ഗ്രാമം.
ഈ വാര്‍ത്തകളൊക്കെ വായിച്ച് കണ്ണു നിറയുമ്പോഴാണ് ഒരു പ്രധാന സംശയം ന്യായമായി ഉയര്‍ന്നു വരുന്നത്. ഈ കുട്ടിയുടെ ജീവന്റെ കാര്യത്തില്‍ അവളെ ചികിത്സിക്കുന്ന ആതുരാലയത്തിന് ഒരു ബാധ്യതയുമില്ലേ? അമൃത ആശുപത്രി ഒരു ചെറുകിട സംരംഭമല്ല. വള്ളിക്കാവ് മുതല്‍ ലോസ് ഏന്‍ജല്‍സില്‍ വരെ ആരാധക ലക്ഷങ്ങളുള്ള ഒരു സന്യാസി മഠത്തിന്റെ മുതലാണത്. ഒരൊറ്റ പകല്‍ കൊണ്ട് അരപട്ടിണിക്കാരായ ഗ്രാമീണര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്വരുക്കൂട്ടിയ ലക്ഷങ്ങള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേലാളന്മാരെ സംബന്ധിച്ചിടത്തോളം തുലോം തുച്ഛമാണ്. ഈ തുകക്കുമെത്രയോ വലുതാണ് ഈ സന്യാസി മഠത്തിന്റെ വാര്‍ഷിക വരുമാനമത്രെ. എന്നിട്ടും സ്വാതിയെന്ന പെണ്‍കുട്ടിയോട് നിയമത്തിന്റെയും ആധുനിക സാങ്കേതിക കുശാഗ്രതകളുടെയും ഗതികെട്ട കണക്കുകള്‍ നിരത്തി ഒഴിവുകഴിവ് പറഞ്ഞു ഈ ആതുരാലയം. നമ്മുടെ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ കഴിഞ്ഞ രണ്ടു നാളുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്തതുകൊണ്ടാവാം വിദേശ പര്യടനത്തിലായിരുന്ന 'അമ്മ' നല്‍കിയ നിര്‍ദ്ദേശം കണക്കിലെടുത്ത് ആശുപത്രിക്കാര്‍ നാലുലക്ഷം രൂപ സ്വാതിക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കഷ്ടമെ! അമ്മ ഈ നാലുലക്ഷമെന്ന സംഖ്യയിലേക്കു തന്നെ ഗണിച്ച് കുതിച്ചെത്തിയതെങ്ങനെയാണാവോ! 'പാല്‍ക്കാരന് കൊടുക്കണം. പത്രക്കാരന് കൊടുക്കണം, കറന്റ് ചാര്‍ജ്, കേബിള്‍ ചാര്‍ജ്, പലവ്യഞ്ജനം, യാത്രക്കൂലി, ലോണടക്കണം എന്നിത്യാദി ശരാശരി മലയാളി കുടുംബനാഥന്റെ ദൈനംദിന കണക്കുകൂട്ടല്‍ പോലെ കുത്തിയിരുന്ന് എഴുതിക്കൂട്ടി തീരുമാനിച്ചതാവുമോ ഈ നാലുലക്ഷം? ഇനി ഈ നാലുലക്ഷത്തിന്റെയും സ്രോതസ് എവിടെ നിന്നാണെന്ന് ആലോചിക്കുമ്പോഴാണ് അമ്മേയാടുള്ള ബഹുമാനം വര്‍ധിക്കുന്നതെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അടക്കം പറയുന്നുണ്ട്. കെങ്കേമ സൗകര്യങ്ങളൊരുക്കിയുള്ള ആദായ ലഭ്യതക്കു മുമ്പില്‍ എടക്കാട്ടുവയല്‍ ഗ്രാമം ആ കൊച്ചു പെണ്‍കുട്ടിക്കു വേണ്ടി നടത്തിയ ഒരൊറ്റപ്പകല്‍പ്പിരിവൊക്കെ എത്രയോ നിസ്സാരം.
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും വിഷയമാക്കാതെ പോയ ഈ കള്ളത്തരത്തെ ഫെയ്‌സ് ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ രണ്ടു ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു. അതു തന്നെയാണ് ഈ മാധ്യമങ്ങളുടെ പ്രധാന പ്രസക്തി. എന്തായാലും ആ അമ്മയെ തൊട്ടു വന്ദിക്കേണ്ടതുണ്ട്. പസഫിക്ക് സമുദ്രത്തിന് മുകളിലിരുന്ന് നാലുലക്ഷം എറിഞ്ഞുകൊടുത്ത അമ്മയെയല്ല, കരള്‍ പാതിയും പകുത്തു നല്‍കിയ സ്വാതിയുടെ മാലാഖയായ ആ ചെറിയമ്മയെ.
കാര്യങ്ങള്‍ മാറുകയാണ്
സാക്ഷരതയുടെ കാര്യത്തില്‍ മുമ്പിലാണെങ്കിലും ഉപഭോക്തൃ നിയമ വിഷയത്തില്‍ ഏറെ അജ്ഞരാണ് കേരളീയര്‍. പൊതുവേ നമ്മുടെ രാജ്യത്തിലെ പൊതുജനമാകെയും അങ്ങനെ തന്നെയെന്ന് തോന്നിപ്പോകുന്നു. നമ്മുടെ മാധ്യമങ്ങളിലൂടെയുള്ള പരസ്യ വിപണിക്ക് എന്തെങ്കിലും പെരുമാറ്റ ചട്ടങ്ങളുണ്ടോ? ആളെപ്പറ്റിച്ച് ലാഭം കൊയ്യുന്ന പരസ്യങ്ങള്‍ക്കെതിരെ, അവ പ്രതിനിധാനം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ ഡ്രഗ് ആന്റ് മാജിക്കല്‍ റെമഡി ഒബ്ജക്ഷണല്‍ അഡ്വര്‍ട്ടൈസ്‌മെന്റ് ആക്ട് പ്രകാരം സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപടി തുടങ്ങിയെന്നൊരു വാര്‍ത്തയിപ്പൊ പൊതുജനത്തിന്റെ മുമ്പിലുണ്ട്. എന്തു ഫലം? കഷണ്ടി വളര്‍ത്തുന്ന ഹെയര്‍ ഓയിലും വെള്ളപ്പാണ്ടു വരുത്തുന്ന ബാത്തിംഗ് സോപ്പും ബോധക്കേട് വരുത്തുന്ന പ്ലാച്ചിമടപ്പാനീയവും കരള്‍ കത്തിക്കുന്ന കടല മുട്ടായിയുമൊക്കെ നമുക്ക് വെറും അടുക്കളവിഷയങ്ങളാണ്. എങ്കിലും പെരുമ്പിലാവുകാരന്‍ അബ്ദുള്‍സമദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വിഷയത്തിന് പ്രതികരണബോധമുള്ള സാധാരണക്കാര്‍ ഒട്ടേറെ ലൈക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടാഗ്ഗിംഗ്: മലയാളം കണ്ട ഏറ്റവും വേസ്റ്റ് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പ്രസിദ്ധീകരണമാണ് മലയാള മനോരമയെന്ന് ആരാണ് പറഞ്ഞത്. ആരായാലും ശരി അപ്പറഞ്ഞയാള്‍ക്ക് എന്തോ 'ഹാലൂസിനേഷന്‍' ഉണ്ടെന്നു വേണം അനുമാനിക്കാന്‍. ഏറ്റവും മാന്യമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മനോരമയ്ക്ക് ആശുപത്രിയില്‍ കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ നിലവിലെ അവസ്ഥ വെളിച്ചത്തു കൊണ്ടുവരാന്‍ എന്തുല്‍സാഹമാണ്. പണ്ട് തിലകന്‍ ഹൃദയസംബന്ധമായ രോഗം ബാധിച്ചു കിടക്കുമ്പോള്‍ മുഴുവന്‍ പേജ് സപ്ലിമെന്റ് തയ്യാറാക്കിയ ശേഷം ആശുപത്രിയില്‍ വിളിച്ചു മനോരമക്കാരന്‍ തിരക്കിയത്രെ. 'മലയാളത്തിന്റെ പെരുന്തച്ചന്‍ പോയി' എന്ന് കൊടുക്കാറായോ? തിലകന്‍ തന്നെ ഒരു പൊതുവേദിയില്‍ പറഞ്ഞതാണിത്. ഇനിയാരെങ്കിലും പറയുമോ മനോരമക്ക് മാന്യതയില്ലെന്ന്? കഴിഞ്ഞ വാരം ജഗതിയുടെ രണ്ടു സുഹൃത്തുക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതും മനോരമ ബിസിനസാക്കിയതിനെതിരെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ ഒരുപാട് പ്രതിഷേധിക്കുന്നുണ്ട്. അല്ലെങ്കിലും പ്രതിഷേധങ്ങള്‍ മനോരമയ്‌ക്കൊരു പുത്തരിയേയല്ല.
|