കണ്ണൂര്‍: നാടന്‍കലാ പഠനത്തിന് തുടക്കമിട്ട ആദ്യകാല ഗവേഷകനും ഗ്രന്ഥകാരനും അധ്യാപകനും കവിയുമായ സി എം എസ് ചന്തേര (79) അന്തരിച്ചു. ഇന്നലെ രാവിലെ അഴീക്കോട് വന്‍കുളത്ത് വയല്‍ അക്ലിയത്ത് ശിവക്ഷേത്രത്തിനു സമീപത്തെ വരപ്രസാദം വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: അഴീക്കോടന്‍ വീട്ടില്‍ വിമല. മാധ്യമപ്രവര്‍ത്തകനും ഫോക്‌ലോര്‍ ഗവേഷകനുമായ ഡോ. സഞ്ജീവന്‍ ഏക മകനാണ്. മരുമകള്‍: റാണി പത്മ. സഹോദരങ്ങള്‍: പരേതരായ സി എം കുഞ്ഞിരാമന്‍ നായര്‍, ചിത്രകാരനായിരുന്ന കരുണാകരന്‍ നായര്‍, സി എം ലക്ഷ്മിയമ്മ, സി എം പത്മിനിയമ്മ. സംസ്‌കാരം ഇന്നു രാവിലെ ചന്തേരയിലെ തറവാട്ടുവളപ്പില്‍.
സി എം ശങ്കരന്‍ നായര്‍ എന്നാണ് പൂര്‍ണനാമം. സംസ്‌കൃത പണ്ഡിതനായ മംഗത്തില്‍ കുഞ്ഞമ്പു എഴുത്തച്ഛന്‍-ചന്തേര മടിയന്‍ അക്കുവമ്മ ദമ്പതികളുടെ മകനായി 1933ല്‍ കാസര്‍കോട്ടെ പിലിക്കോട് പഞ്ചായത്തിലെ ചന്തേരയില്‍ ജനിച്ചു. ‘ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗുരുവായൂര്‍ പാവറട്ടി സംസ്‌കൃത കോളജില്‍നിന്ന് വിദ്വാന്‍ ബിരുദം നേടി. കോണ്‍ഗ്രസിലും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. വിമോചനസമര കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ കേരള സ്വതന്ത്രവിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി. മലയാള മനോരമയുടെ തൃക്കരിപ്പൂര്‍ ലേഖകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. കരിവെള്ളൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിചെയ്ത അദ്ദേഹം പിന്നീട് ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ 30 വര്‍ഷം മലയാളം അധ്യാപകനായിരുന്നു. 1962ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് രാജ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനു വേണ്ടി “മഞ്ഞാസുര മര്‍ദ്ദനം’ എന്ന പേരില്‍ ഓട്ടന്‍തുള്ളല്‍ പ്രസിദ്ധീകരിച്ചു. ഈ കൃതിയുടെ മൂന്ന് പതിപ്പുകളുടെ വിറ്റുവരവ് രാജ്യരക്ഷാ നിധിയിലേക്ക് സംഭാവന നല്‍കി. തെയ്യം തിറകളുടെ സമ്പൂര്‍ണ പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി സത്യക്കല്ല് എന്നപേരില്‍ നോവല്‍ രചിച്ചതും ചന്തേരയാണ്. കേസരി വാരിക 1984ല്‍ നടത്തിയ നോവല്‍രചനാ മല്‍സരത്തില്‍ ചന്തേരയുടെ ആലയകാണ്ഡം എന്ന ആത്മകഥാംശം അടങ്ങിയ നോവലിന് ഒന്നാം സമ്മാനം ലഭിച്ചു. കളിയാട്ടം, കണ്ണകിയും ചീര്‍മക്കാവും, പൂരക്കളി തുടങ്ങിയ കൃതികള്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കിയിരുന്നു. നാടന്‍കലാ ഗവേഷണരംഗത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി 1998ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോഷിപ്പ് നല്‍കി. 1987ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി പ്രശസ്തിപത്രം നല്‍കി ആദരിച്ചു.
|