എം സി രാജനാരായണന്‍
ആവിര്‍ഭാവം മുതല്‍ സിനിമയെന്ന ദൃശ്യകലാരൂപം സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കാലം കഴിയുന്തോറും ആ ബന്ധം കൂടുതല്‍ ദൃഢവും അഗാധമാകുകയുമാണ് ചെയ്തത്. സാഹിത്യം, ചിത്രകല, നാടകം തുടങ്ങിയ കലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചലച്ചിത്രകല ഇന്നും ശൈശവദശയിലാണെന്നും പറയാറുണ്ട്. എന്നാല്‍ കേവലം ഒരു നൂറ്റാണ്ടുകൊണ്ടു തന്നെ ഇതര കലകളെക്കാള്‍ പ്രചുരപ്രചാരവും പ്രസക്തിയും കൈവരിക്കുവാന്‍ സിനിമയ്ക്ക് സാധിച്ചതായി കാണാം.
ചലച്ചിത്രത്തിന് ഇതര കലകളുമായുള്ള ആദാനപ്രദാനം സുവിദിതമാണ്. ഒരര്‍ഥത്തില്‍ സിനിമ എല്ലാ കലകളുടെയും ഒരു സംയുക്തരൂപമാണെന്ന് പറയാം. കാലമാണ് സിനിമയുടെ ക്യാന്‍വാസ് എന്ന് ആന്ദ്രെ തര്‍ക്കോവ്‌സ്‌ക്കി പറഞ്ഞു സംവിധാനത്തിന്റെ കൊത്തുവേല കാലത്തിലാണ്.
കലയുടെ സംയുക്തരൂപമാണ് സിനിമയെന്ന് പറയുമ്പോള്‍ തന്നെ അതിന് സ്വന്തമായ ഭാഷയും ഭാവവും ഭാവുകത്വവുമുണ്ടെന്ന യാഥാര്‍ഥ്യം നിഷേധിച്ചുകൊണ്ടോ നിസാരവല്‍ക്കരിച്ചുകൊണ്ടോ അല്ല അത്. പ്രത്യുതസിനിമയുടെ വ്യാപ്തിയും ദീപ്തിയും സാര്‍വലൗകികതയും കണക്കിലെടുത്തുകൊണ്ടും ഇതരകലകളുടെ സാമീപ്യം, സാന്നിധ്യം സ്പഷ്ടമാക്കുന്നതിലുമാണ്.
ആരംഭം മുതല്‍ ഇന്നുവരെ വിവിധ ഭാഷകളിലായി നിരവധി മികച്ച സാഹിത്യ സൃഷ്ടികള്‍ സിനിമയിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സംവിധായകന്റെ കഴിവിനും പ്രതിഭയ്ക്കുമനുസൃതമായി വിജയപരാജയങ്ങള്‍ കൈവരിച്ചിട്ടുമുണ്ട്. സാഹിത്യബന്ധം കൊണ്ടുമാത്രം ഒരു സിനിമ വിജയിക്കണമെന്നില്ല. യഥാര്‍ഥത്തില്‍ ഒരു സാഹിത്യസൃഷ്ടി സിനിമയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നത് വലിയൊരു വെല്ലുവിളിയാണ്. അത് ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനുള്ള പ്രാപ്തി സംവിധായകനില്‍ മാത്രം നിക്ഷിപ്തവും. സിനിമയ്ക്ക് സാഹിത്യത്തിന്റെ ആവശ്യമാണോ എന്ന ചോദ്യത്തിന് ഒരു മറുപടിയേയുള്ളു. സിനിമയ്ക്ക് ജീവിതത്തിന്റെ ആവശ്യമുണ്ട്. അതുള്ള സാഹിത്യമാണ് സിനിമയില്‍ വിജയിക്കുന്നത്. ടാഗോര്‍ സാഹിത്യത്തില്‍ ടാഗോറിന്റെ രചനകളില്‍ ജീവിതം നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുന്നതുകൊണ്ടാണ് സിനിമയിലും സ്ഥിരപ്രതിഷ്ഠ നേടിയത്.
ശില്‍പ്പചാരുതയോടെ വാര്‍ത്തെടുത്ത ടാഗോര്‍ കഥാപാത്രങ്ങള്‍ സെല്ലുലോയ്ഡില്‍ പുനര്‍ജനിച്ചപ്പോള്‍ അവര്‍ക്ക് സാഹിത്യത്തില്‍ ലഭ്യമായ അത്ര ഓജസ്സും ഊര്‍ജ്ജവും കൈവന്നതില്‍ സംവിധായകരുടെ പങ്ക് സുപ്രധാനമാണ്. പ്രസിദ്ധരും അപ്രസിദ്ധരും പ്രഗത്ഭരും അപ്രഗത്ഭരുമായ പല സംവിധായകരും ടാഗോര്‍ സൃഷ്ടികളെ ആധാരമാക്കി ചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും സത്യജിത് റേ സംവിധാനം ചെയ്ത സിനിമകളാണ് രവീന്ദ്രനാഥ് ടാഗോര്‍ സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പൂര്‍ണഹയോടടുത്തു നില്‍ക്കുന്ന സൃഷ്ടികളായി മാറിയത്. ടാഗോര്‍ രചനകളെ ആസ്പദമാക്കി കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയതും റേ തന്നെയാണ്.
ബഹുമുഖ പ്രതിഭയെന്ന പദത്തിന്റെ പര്യായമായിരുന്ന യുഗപ്രഭാവനായിരുന്ന രവീന്ദ്രനാഥ ടാഗോര്‍ എങ്കില്‍ സത്യജിത് റേയും അതേ തലങ്ങളില്‍ വിഹരിച്ച രാജശില്‍പ്പി തന്നെയായിരുന്നു. രണ്ട് കലാഹൃദയങ്ങള്‍ തമ്മിലെ അനുപാതം സര്‍ഗാത്മകവിസ്മയത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തിയപ്പോള്‍ അത് ക്രിയാത്മക സൗകുമാര്യത്തിന്റെ രചനാസൗഷ്ഠവത്തിന്റെ വസന്തം വിടര്‍ത്തി.
ടാഗോര്‍ കഥകളെ ആധാരമാക്കി സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തീന്‍ കന്യ 1961 ല്‍ പുറത്തിറങ്ങിയ പടത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം കൂടിയാണിത്. പോസ്റ്റ്മാസ്റ്റര്‍, മണിഹാര, സമാപ്തി എന്നീ മൂന്ന് കഥകളാണ് തീന്‍ കന്യയായി മാറിയത്. പ്രധാന കഥാപാത്രങ്ങളായ യുവതികള്‍ വ്യത്യസ്ത അവസ്ഥാന്തരങ്ങളില്‍ കാലങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും കുലീനതയുടെ സ്‌ത്രൈണതയുടെ പ്രതീക്ഷകളുടെ അദൃശ്യബന്ധം കണ്ടെത്താനാകുന്നു.
ടാഗോര്‍ കഥകളില്‍ പോലും സിനിമക്കാവശ്യമായ, അത്യന്താപേക്ഷിതമായ വ്യതിയാനങ്ങളും മാറ്റങ്ങളും വരുത്തുന്നതില്‍ റേ ഒരിക്കലും സങ്കോചം പ്രകടിപ്പിച്ചിരുന്നില്ല. സാഹിത്യരചന അതേപടി പകര്‍ത്തി വെക്കുന്നതിലല്ല അനുയോജ്യമായ തിരുത്തലുകളോടെ അവതരിപ്പിക്കുന്നതിലാണ് സംവിധായകന്‍ ശ്രദ്ധിക്കേണ്ടത് എന്ന പാഠവും സത്യജിത് റേ നല്‍കുന്നു. തള്ളേണ്ടത് തള്ളാനും സ്വീകരിക്കേണ്ടത് തിരിച്ചറിയുവാനും സംവിധായകന്‍ പ്രാപ്തനാകുമ്പോഴാണ് സൃഷ്ടിയുടെ മാറ്റ് കൂടുന്നത്. പോസ്റ്റ് മാസ്റ്റര്‍ എന്ന കഥയില്‍ നായിക രത്തന്‍ എന്ന കുമാരി സ്ഥലം മാറിപ്പോകുന്ന പോസ്റ്റ് മാസ്റ്ററോട് അവളെ കൂടെ കൊണ്ടുപോകുവാനായി താണുകേണപേക്ഷിക്കുന്ന രംഗം റേ മാറ്റത്തോടെയാണ് അവതരിപ്പിച്ചത്. നാടകീയത പാടെ ഒഴിവാക്കിക്കൊണ്ട് വെള്ളം കോരുമ്പോള്‍ ഘനീഭൂതമായ വേദനയുടെ ബഹിസ്ഫുരണമെന്നവണ്ണം ഉരുണ്ടുകൂടിയ കണ്ണുനീര്‍ തുടക്കുന്ന രത്തനെ പ്രേക്ഷകന് മറക്കാനാവില്ല.
ലോക സിനിമയിലെ അതികായകന്മാരിലൊരാളായി അംഗീകാരം നേടിയ ശേഷം ചലച്ചിത്ര രംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളുമായാണ് റേ ടാഗോറിന്റെ ഘരെ ബൈരെ (വീടും ലോകവും) സിനിമയാക്കിയതെങ്കിലും പഥേര്‍ പാഞ്ചാലിയുടെ നൈസര്‍ഗികഭംഗിയോ ചാരുലതയുടെ രചനാസൗഷ്ഠവമോ ഘരെ ബൈരെക്ക് ലഭിച്ചതായി കാണുന്നില്ല. റേയുടെ പ്രിയ നടന്‍ സൗമിത്ര ചാറ്റര്‍ജിയാണ് വിപ്ലവകാരിയുടെ വേഷത്തില്‍ പ്രത്യേക്ഷപ്പെട്ടത്. സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ വരേണ്യരുടെ ജീവിതശൈലി പകര്‍ത്തിയതില്‍ ആധികാരികതയുണ്ടെങ്കിലും വിപ്ലവകാരിയുടെ ലൗകിക ജീവിത പരിഗണനകളില്‍ അസ്വാഭാവികത നിഴലിടുന്നു. മൂലകൃതിക്കും പരിഭാഷക്കുമിടയില്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാവാതെ കുഴയ്ക്കുന്ന നായകനാണ് സൗമിത്രാ ചാറ്റര്‍ജി. വിപ്ലവകാരിയിലും സാധാരണ മനുഷ്യനുണ്ടെന്ന സത്യം അവശേഷിക്കവെ തന്നെ പാത്രഘടനയിലെ വൈരുദ്ധ്യം പ്രകടമായി നിലനില്‍ക്കുന്നു. (അക്കാലത്ത് എന്‍ എഫ് ഡി സി നടത്തിയ ഇടപെടലുകളും ഇതിനൊരു കാരണമായതായി സംശയിക്കുന്നവരുമുണ്ട് ധാരാളം.)
വിധിവൈപരീത്യമെന്നത് ജീവിതത്തിലെന്നപോലെ കലയിലും ബാധകമാണെന്നതിന്റെ ഉദാഹരണമാണ് സത്യജിത് റേ ടാഗോര്‍ കൃതികള്‍ ചലച്ചിത്രത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ രീതികള്‍. ആദ്യകാലത്ത് റേ സിനിമയാക്കുവാന്‍ ഉദ്ദേശിച്ചിരുന്ന ടാഗോറിന്റെ ഘരെ ബൈരെ അന്ത്യകാല ചിത്രമായി മാത്രമാണ് റേക്ക് സാക്ഷാത്ക്കരിക്കാന്‍ സാധിച്ചത്. എന്നാല്‍ നിരവധി സാഹിത്യകൃതികള്‍ സിനിമയിലേയ്ക്ക് മൊഴിമാറ്റം നടത്തിയ റേയുടെ മാസ്റ്റര്‍ പീസ് ടാഗോര്‍ കഥയുടെ പുനരാവിഷ്‌ക്കാരമായ, ചലച്ചിത്ര പരിഭാഷയായ ചാരുലത തന്നെ.
സത്യജിത് റേക്ക് ടാഗോറുമായുണ്ടായിരുന്ന പരിചയവും വ്യക്തിബന്ധവും പില്‍ക്കാലത്തെ പരിഭാഷാവേളയില്‍ അദ്ദേഹത്തിന് സഹായകമായതായി കാണാം. റേയുടെ യൗവനത്തിലാണ് ടാഗോര്‍ കാലയവനികയ്ക്കുള്ളിലേയ്ക്ക് മറഞ്ഞത്. റേ ശാന്തിനികേതനിലെ വിദ്യാര്‍ഥിയായിരിക്കെ ടാഗോറുമായുണ്ടായ ആശയവിനിമയത്തെപ്പറ്റിയും സൗഹൃദസംഭാഷണങ്ങളെക്കുറിച്ചും അദ്ദേഹം പിന്നീട് എഴുതിയിരുന്നു. സാഹിത്യസാംസ്‌ക്കാരിക പാരമ്പര്യമുള്ള ബംഗാളിലെ അറിയപ്പെടുന്ന കുടുംബാംഗമായിരുന്ന റേയോട് ടാഗോറിനും പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
ടാഗോറിനെക്കുറിച്ച് റേ ഒരുക്കിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ ആരാധന തെളിയുന്നു. ഏതൊരു ബംഗാളിയെയും പോലെ റേയുടെയും ആരാധനാവിഗ്രഹം തന്നെയായിരുന്നു രവീന്ദ്രനാഥ് ടാഗോര്‍. ബാല സരസ്വതിയെക്കുറിച്ചും മറ്റുമുള്ള ഡോക്യുമെന്ററികള്‍ പോലെ മികച്ച സൃഷ്ടിയാണ് റേയുടെ ടാഗോറിനെക്കുറിച്ചുള്ളതും. ഗതകാല സംഭാഷണങ്ങളുടെ അഭാവം മാത്രമാണ് അതില്‍ ബാക്കിയുള്ളത്. ടാഗോറിന്റെ വ്യക്തിത്വത്തിലേക്കും സൃഷ്ടികളുടെ തനിമയിലേക്കും പ്രേക്ഷകനെ ആനയിക്കുവാന്‍ റേക്ക് കഴിയുന്നു. ടാഗോറിനെക്കുറിച്ചുള്ള അനേകം കഥേതര ചിത്രങ്ങളില്‍ ഏറ്റവും മികച്ചതും റേയുടെ തന്നെ.
ടാഗോര്‍ കഥയെ ആസ്പദമാക്കി നിര്‍മിച്ച അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു പടമാണ് ഹെമെന്‍ ഗുപ്ത സംവിധാനം ചെയ്ത കാബൂളിവാല. 1961 ല്‍ ആദ്യം ബംഗാളിയിലും അതേവര്‍ഷം തന്നെ പിന്നീട് ഹിന്ദിയിലും കാബൂളിവാല പുറത്തിറങ്ങി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലെ വ്യാപാരബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാബൂളില്‍ നിന്നെത്തിയ കച്ചവടക്കാരനായ കാബൂളിവാലയും ബംഗാളി ബാലികയും തമ്മിലെ നിഷ്‌ക്കളങ്കസ്‌നേഹത്തിന്റെ വര്‍ണങ്ങള്‍ ചിത്രത്തില്‍ തെളിയുന്നു. ഇടക്കുള്ള കാബൂളിവാലയുടെ തിരോധാനങ്ങളും ദ്വിമുഖ ജീവിതവും അവള്‍ക്ക് ഗ്രഹിക്കാനാവുന്നില്ല. വ്യക്തിബന്ധങ്ങള്‍ക്ക് ചരിത്രപശ്ചാത്തലവും സാമൂഹ്യപ്രസക്തിയും ലഭിക്കുന്ന ടാഗോര്‍ കഥ സിനിമയായപ്പോള്‍ വന്‍ സ്വീകാര്യതയാണ് നേടിയത്. ബംഗാളിയിലെ വിജയം അതിന്റെ മറ്റൊരു പതിപ്പ് ഹിന്ദിയിലിറക്കുവാന്‍ സംവിധായകന് പ്രേരണയായി. കാലമെന്ന മാന്ത്രികന്‍ വ്യക്തികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സ്മൃതിയുടെ ചില്ലുചിത്രങ്ങളെ ബാധിക്കാറില്ല. കാബൂളിവാലയിലും അതാണ് സംഭവിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ നവതരംഗത്തിന്റെ വക്താക്കളിലും പ്രയോക്താക്കളിലും മുന്‍നിരക്കാരനായിരുന്ന കുമാര്‍ സഹാനി ചലച്ചിത്രമാക്കിയ ടാഗോര്‍ നോവലിലാണ് ചാര്‍ അദ്ധ്യായ്. ജീവിതത്തിലെ നാല് അദ്ധ്യായങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. മായാ ദര്‍പ്പണ്‍ എന്ന പ്രഥമരചനകൊണ്ടുതന്നെ ശ്രദ്ധ നേടിയ കുമാര്‍ സഹാനി ചാര്‍ അദ്ധ്യായിലൂടെ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
ചോക്കേര ബാലി എന്ന പടം ബംഗാളി സംവിധായകന്‍ ഋതുപര്‍ണോ ഘോഷ് ടാഗോര്‍ കഥയ്ക്ക് നല്‍കിയ ചലച്ചിത്രഭാഷ്യമാണ്. സമീപകാലത്ത് നിര്‍മിക്കപ്പെട്ട ചോക്കേര്‍ ബാലിയില്‍ നായികാസ്ഥാനത്ത് ബംഗാളി നടികള്‍ക്കുപകരം ഹിന്ദി നടി ഐശ്വര്യറായിയെ അവരോധിച്ചത് വിവാദമുയര്‍ത്തിയിരുന്നുവെങ്കിലും മികച്ച പ്രകടനം കൊണ്ട് അത് മറികടക്കുവാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു.
രണ്ട് യുവതികളെയും രണ്ട് യുവാക്കളെയും കേന്ദ്രീകരിച്ച് നീങ്ങുന്ന കഥയാണിത്. വിവാഹശേഷം ഒരു വര്‍ഷം കൊണ്ടു തന്നെ വിധവയായ വിനോദിനിയും ഭര്‍തൃമതിയായ ആശാലതയുമാണ് യുവതികള്‍. വിധവയായശേഷം മഹാനഗരത്തിലെത്തുന്ന വിനോദിനി അഭിശപ്തമായ വൈധവ്യത്തിന് കീഴടങ്ങുന്നതിനുപകരം തന്നെ വിവാഹം കഴിക്കേണ്ടിയിരുന്ന യുവാക്കളുടെ ജീവിതത്തില്‍ നിഗൂഢ നീക്കങ്ങളിലൂടെ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അതിനവള്‍ ആശാലതയെ ഉപയുക്തമാക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ വിലക്കുകള്‍ ലംഘിക്കുന്ന വിനോദിനിയുടെ ചിന്തകളും ചെയ്തികളും സന്മാര്‍ഗ അസന്മാര്‍ഗരേഖകള്‍ക്കും ആശാസ്യ അനാശാസ്യവരുതികള്‍ക്കും അതീതമാണ്. മരണശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സംവിധായകര്‍ ടാഗോര്‍ കൃതികള്‍ തേടിപോകുന്നു എന്നതുതന്നെ കൃതികളുടെ അനശ്വരത വ്യക്തമാക്കുന്നു.
ടാഗോര്‍ സാഹിത്യത്തിന്റെ ശക്തി സൗന്ദര്യവും കഥാപാത്രങ്ങളുടെ വ്യക്തിത്വവും സിനിമയുടെ ഉള്‍ക്കരുത്തായി മാറുന്നു. മുഖ്യധാരാ സിനിമയിലെ ഊരും പേരും വേരുമില്ലാത്തവരെ പോലെയല്ല സാഹിത്യത്തില്‍ നിന്ന് സിനിമയിലെത്തുന്ന കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ നവീന ഭാവുകത്വം സമ്പന്നമാക്കുന്നു. ഏകമഗ്നമല്ല മറിച്ച് ത്രിമാനമാണ് ഈ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനുള്ളത്. ഏതൊരു മികച്ച സാഹിത്യത്തിന്റെയും മുഖമുദ്രയെന്ന പോലെ ജീവിതത്തിന്റെ ആഴങ്ങളില്‍ വേരുള്ളവരാണ് ടാഗോര്‍ കഥാപാത്രങ്ങള്‍.
സാമൂഹ്യ സാംസ്‌ക്കാരിക പശ്ചാത്തലം വ്യക്തമാക്കുന്ന പാത്രഘടനയില്‍ പൊതുവെ തെളിയുന്നത് അതാത് കാലഘട്ടങ്ങളുടെ പ്രതിഫലനം കൂടിയാണ്. 1902-1905 കാലത്ത് സംഭവിക്കുന്നതായാണ് ടാഗോര്‍ ചോക്കേര്‍ ബാലി വിഭാവനം ചെയ്തത്. അതേസമയം അക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഈ കഥാപാത്രങ്ങളില്‍ പ്രത്യേക പ്രതികരണം സൃഷ്ടിക്കാത്തതിനു കാരണം വ്യക്തിപരമായ വിമുഖതയാണെന്നു കാണാം. അവരുടേതായ വ്യക്തിഗത ലോകത്ത് മാത്രം വിചാരിക്കുന്നവരാണവര്‍.
തപന്‍ സിന്‍ഹ സംവിധാനം ചെയ്ത കുദിതോ പാഷാണ്‍ ടാഗോര്‍ കഥയാണ്. വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും തന്നെയാണ് പ്രമേയം. തപന്‍ സിന്‍ഹയെപോലെ പ്രസിദ്ധനായ സംവിധായകന്‍ പോലും ടാഗോര്‍ കഥ സിനിമയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ സത്യജിത് റേ എടുത്ത സ്വാതന്ത്ര്യം എടുക്കുവാന്‍ ധൈര്യപ്പെട്ടിരുന്നില്ല. മറ്റാര്‍ക്കും ആ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുവാന്‍ ടാഗോറിന്റെ ആരാധകരും സാഹിത്യ വിമര്‍ശകരും ഒരിക്കലും തയ്യാറായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. റേയുടെ കാര്യത്തില്‍ മാത്രം വിമര്‍ശനം കാര്യമായി ഉയര്‍ന്നില്ല, നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുപോലും. അവിടവിടെ കേട്ട ഒറ്റപ്പെട്ട അപ ശബ്ദങ്ങള്‍ റേ അവഗണിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല മൂലകഥയില്‍ താന്‍ വരുത്തിയ മാറ്റങ്ങള്‍ ഉചിതമെന്ന് സ്ഥാപിക്കുവാനും ചലച്ചിത്രകലയ്ക്ക് അനുയോജ്യമാണെന്ന് കാര്യകാരണ സഹിതം ന്യായീകരിക്കുവാനും റേക്ക് കഴിഞ്ഞിരുന്നു. ടാഗോര്‍ സാഹിത്യത്തിലും വിശ്വസിനിമയിലുമുള്ള അവഗാഹവും പ്രതിബദ്ധതയും റേക്ക് സഹായകമായി.
രവീന്ദ്രനാഥ് ടാഗോറും സത്യജിത് റേയും തമ്മിലെ സമാനത ഇരുവരും സ്വന്തം കര്‍മ്മപഥങ്ങളില്‍ ജ്വലിച്ചുനിന്ന ബഹുമുഖ പ്രതിഭകളായിരുന്നു എന്നതു തന്നെയാണ്, സാഹിത്യം, ചിത്രകല, സംഗീതം തുടങ്ങിയ മേഖലകളിലെല്ലാം വ്യാപരിച്ച പ്രതിഭയുടെ ഉടമകളായിരുന്നു ഇരുവരും. ബംഗാളികളുടെ അഭിമാന സ്തംഭങ്ങളായ ഇവര്‍ കലാസാംസ്‌ക്കാരിക ലോകത്തെ എക്കാലത്തെയും രണ്ട് മഹാരഥന്മാര്‍ തന്നെ. ചലച്ചിത്ര കല ടാഗോറിനെന്നപോലെ കവിത റേയും അന്യമായിരുന്നു. എന്നാല്‍ ചലച്ചിത്ര കലയ്ക്ക് കാവ്യഭംഗി നല്‍കുവാന്‍ റേക്ക് സാധിച്ചു. റേയുടെ മാസ്റ്റര്‍ പീസ് ആണ് ചാരുലത.
ചിത്രം ആരംഭിക്കുന്നത് ചാരുലതയുടെ ഏകാന്തതയിലാണ്. ശൂന്യവും വിരസവുമായ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ സാഹസപ്പെടുന്ന ചാരുവിന്റെ വിവിധ ദൃശ്യങ്ങള്‍ വരച്ചെടുക്കുവാന്‍ തിരക്കഥയില്‍ പതിനെട്ടു പേജുകളാണ് റേ നീക്കിവെച്ചത്. ടാഗോര്‍ കഥയിലെ കാലഘട്ടം പുനഃസൃഷ്ടിക്കുമ്പോള്‍ പഴയ ഗൃഹാന്തരീക്ഷം നിലനിര്‍ത്തുന്നതിലും പെരുമാറ്റ രീതികള്‍ പകര്‍ത്തുന്നതിലും റേ പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തിയതായി കാണാം. കഥാപാത്രങ്ങളെപോലെ തന്നെ സുപ്രധാനമാണ് ഒരു ചിത്രത്തില്‍ അവര്‍ വര്‍ത്തിക്കുന്ന ചുറ്റുപാട്. പ്രത്യേകിച്ച് ഒരു പിരിയഡ് പടമാകുമ്പോള്‍!
ചാരുലതയുടെ ഭര്‍ത്താവ് ഭൂപതി സ്വന്തം പത്രം നടത്തുന്ന സ്വതന്ത്ര ചിന്തകനും സൗമ്യനുമാണ്. പത്രം ബ്രിട്ടീഷുകാര്‍ക്കെതിരായ ആയുധമായി അയാള്‍ ഉപയോഗിക്കുന്നു. ചാരുതല അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് ബോധവാനാണെങ്കിലും സമയത്തിരക്കുകാരണം പതിക്ക് കൂടുതല്‍ നേരം ഒരുമിച്ച് കഴിയുവാന്‍ സാധിക്കാത്തതുകൊണ്ട് അതിനൊരു പരിഹാരമെന്ന നിലയ്ക്ക് ചാരുവിന്റെ സഹോദരന്‍ ഉമാപദയെയും ഭാര്യ മന്ദയെയും ഭൂപതി വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഉമാപദയെ ഓഫീസ് കാര്യങ്ങള്‍ ഏല്‍പിക്കുമ്പോള്‍ മന്ദ ചാരുവിന് സഹായമാകുമെന്ന് ഭൂപതി കരുതി. ഉറക്കത്തിലും ചീട്ടുകളിയിലും തല്‍പ്പരായ മന്ദയുടെ കൂട്ടുകെട്ട് ചാരുവിന് പെട്ടെന്നുതന്നെ മടുത്തുതുടങ്ങി.
ചാരുലതയുടെ സന്തത സഹചാരിയായ ബൈനോക്കുലറിലൂടെയാണ് അവള്‍ ലോകം തന്നെനോക്കിക്കാണുന്നതെന്നു തോന്നും. വരാന്തയിലൂടെ നടന്നുപോകുന്ന സ്വന്തം ഭര്‍ത്താവിനെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ബൈനോക്കുലറിലൂടെ നോക്കുന്ന ചാരുവിന്റെ ദൃശ്യം ഏറെ ശ്രദ്ധേയമാണ്, അര്‍ഥഗര്‍ഭവും.
ഭൂപതിയുടെ കസിന്‍ അമല്‍ അവിടേയ്ക്ക് വരുന്നതോടെയാണ് ചാരുലതയുടെ ജീവിതത്തില്കാറ്റും കോളുമുയരുന്നത്. പൊടിയും കരിയിലകളും പരത്തി ചുഴലിക്കാറ്റടിച്ച ഒരു സായാഹ്നത്തിലാണ് അമലിന്റെ ആഗമനം. ദൃശ്യത്തിന് പ്രതീകാത്മക സ്വഭാവം നല്‍കുന്ന റേ ചാരുവിന്റെ ശാന്ത സുരഭില ജീവിതത്തില്‍ കൊടുങ്കാറ്റടിക്കുവാന്‍ പോകുന്ന സൂചന നല്‍കുന്നു. രസികനും സംഭാഷണ പ്രിയനും എഴുത്തുകാരനുമായ അമലിനെ ചാരുവിന് ഇഷ്ടമായി. അമലുമായി മന്ദ സംസാരിക്കുന്നതും ഇടപഴകുന്നതും അവള്‍ക്ക് രസിക്കുന്നില്ല. അമലുമായുള്ള ചാരുവിന്റെ പ്രത്യേക അടുപ്പത്തിന്റെ സൂചന പ്രേക്ഷകന് ലഭിക്കുന്ന രംഗങ്ങളാണിവ. എഴുതുന്നത് അവളെ മാത്രമേ കാണിക്കാവൂ എന്ന നിബന്ധനയോടെ ചാരു അമലിനെ സാഹിത്യരചനക്കായി പ്രോത്സാഹിപ്പിക്കുന്നു.
വിജനമായ പൂന്തോപ്പിലിരുന്ന് ചാരു രവീന്ദ്രസംഗീതം മൂളുന്നു. അവള്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോള്‍ അമല്‍ പുല്‍ത്തകിടിയിലിരുന്ന് രചന നടത്തുന്ന ദൃശ്യങ്ങള്‍ക്ക് മാസ്മരസൗന്ദര്യം നല്‍കുന്ന ചിത്രീകരണമാണ് റേ സഫലമാക്കിയത്. അമല്‍ സ്വന്തം സൃഷ്ടി ചാരു അറിയാതെ പ്രസിദ്ധപ്പെടുത്തിയത് അവളെ ചൊടിപ്പിക്കുകയും പകരം വീട്ടുവാനായി രോഷാകുലയായ ചാരു എഴുതുവാന്‍ തുടങ്ങുകയും ചെയ്യുന്നു. അവളുടെ കഴിഞ്ഞകാല ജീവിതത്തിലെ, ഇന്നലെകളിലെ അസുലഭ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മൊണ്ടാഷ് റേയുടെ സംവിധാന വൈഭവത്തിന്റെ നിദര്‍ശനമാകുന്നതോടൊപ്പം ടാഗോര്‍ സൃഷ്ടിയുടെ മേന്മയും വെളിപ്പെടുത്തുന്നു. ടാഗോറിന്റെ ഭാവനയ്ക്കും വാക്കുകള്‍ക്കും സമാന്തരമായി റേ ക്യാമറ ചലിപ്പിക്കുന്നു.
ചാരുലതയുടെ സാഹിത്യസൃഷ്ടി മാസികയില്‍ പ്രസിദ്ധീകരിച്ചുവന്നതറിഞ്ഞ് അത് വായിക്കുന്ന അമല്‍ അവളെ മുക്തകണ്ഠം പുകഴ്ത്തുന്നതോടെ അവളുടെ അഹങ്കാരവും ക്രോധവുമെല്ലാം കണ്ണീരില്‍ അലിഞ്ഞ് അപ്രത്യക്ഷമാകുന്നു. ചാരുവിന്റെ സ്വഭാവത്തിലെ മാറ്റം ഗ്രഹിക്കുന്ന അമല്‍ കുടുംബ ബന്ധം തകരുന്നത് തടയുവാനായി ചാരുവിനെ അറിയിക്കാതെ ഒരു രാത്രി അവിടെ നിന്നു യാത്രതിരിക്കുന്നു. ഉമാപദ വരുത്തിവെച്ച ദുരന്തവും അമലിന്റെ പെട്ടെന്നുള്ള വിടപറയലും. ഭൂപതിയെ മാനസികമായി തളര്‍ത്തുന്നു. ഒരു മാറ്റത്തിനായി ഭൂപതിയും ചാരുലതയും അവിടെനിന്ന് മാറി നില്‍ക്കുന്നു. അമലിന്റെ കത്ത് വായിക്കുന്ന ചാരുലത എല്ലാ നിയന്ത്രണങ്ങളും തകര്‍ത്ത് അവള്‍ കരഞ്ഞുകൊണ്ട് നടത്തുന്ന ജല്‍പ്പനങ്ങള്‍ ഭൂപതി യാദൃശ്ചികമായി കേള്‍ക്കുവാന്‍ ഇടവരുന്നു.
പ്രക്ഷുബ്ധമായ ഹൃദയത്തോടെ ഭൂപതി കുതിരവണ്ടിയില്‍ കയറി എങ്ങോട്ടെന്നില്ലാതെ യാത്രപോകുന്നു. കണ്ണീര്‍ തുടക്കുവാനായി എടുത്ത തൂവാല പണ്ട് അയാള്‍ക്ക് ചാരു തുന്നിക്കൊടുത്തതാണ്. കൈലേസിലെ പൂക്കളില്‍ വിരലോടിക്കുന്ന ഭൂപതിയുടെ ചിന്തകള്‍ അപ്പോള്‍ പ്രേക്ഷകന് വായിക്കുവാന്‍ കഴിയുന്നു. കുറച്ചുദൂരം ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ച ഭൂപതി തിരിച്ചെത്തുന്നു. ഒന്നിക്കുവാനായി അടുത്ത രണ്ട് കൈകള്‍ ഒന്നിക്കുന്നതിനുമുമ്പ് നിശ്ചലമാകുന്നു. അന്ത്യത്തിലെ ഫ്രീസ് ഷൊട്ട് വളരെ അര്‍ഥഗര്‍ഭമായി, കഥയുടെ അന്തഃസത്തയറിഞ്ഞ് റേ ഉപയോഗിച്ചിരിക്കുന്നു.
സാഹിത്യത്തിലെ ക്ലാസിക് കൃതി സിനിമയിലെ മാസ്റ്റര്‍ പീസ് ആയി മാറുന്നതിന്റെ സിനിമയും സാഹിത്യവും തമ്മിലെ ശ്രേഷ്ഠമായ അനുപാതത്തിന്റെ ഏറ്റവും ഉദാത്തമായ സമ്പൂര്‍ണമായ ഉദാഹരണമാണ് ചാരുലത.
സാഹിത്യത്തില്‍ അനശ്വരത നേടിയ ടാഗോര്‍ രചനകളും കഥാപാത്രങ്ങളും പ്രാദേശിക, സാംസ്‌ക്കാരിക, ഭാഷാപരമായ അതിര്‍ത്തികള്‍ ഉല്ലംഘിച്ച് ലോകസഞ്ചാരം നടത്തി ആസ്വാദക ശ്രദ്ധയും ആരാധനയും നേടിയതില്‍ സത്യജിത് റേക്കുള്ള പങ്ക് നിര്‍ണായകമാണ്. സാഹിത്യത്തില്‍ നിന്ന് സിനിമയിലെത്തി ആസ്വാദക ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ടാഗോറിന്റെ, റേയുടെ, മാധവി മുഖര്‍ജിയുടെ 'ചാരുലത'യും ഉള്‍പ്പെടുന്നു.
|