Home കായികം ചരമം പ്രവാസി Photo Gallery
 
സംസ്കാരം
DATE : 2012-09-22
പ്രണയമായ് സംഗീതം

 

ചന്ദ്രന്‍ കണ്ണഞ്ചേരി
 
ഏതു വേദത്തിലുണ്ടന്യ മതസ്ഥരെ... ഒ എന്‍ വി കുറുപ്പിന്റെ മതസൗഹാര്‍ദ്ദ സന്ദേശം പാടുന്ന ഈ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എന്‍ പി പ്രഭാകരന്‍. തിരസ്‌ക്കാരങ്ങളുടെ കഷായമല്ലാതെ പുരസ്‌ക്കാരങ്ങളുടെ തേന്‍ രുചിക്കാനായില്ലെങ്കിലും സംഗീതത്തിന് സംശുദ്ധി വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സംഗീതസംവിധായകനായതു കൊണ്ട് മുന്നേറുക പ്രയാസമായിരുന്നു. പിന്നിട്ട മൂന്ന് പതിറ്റാണ്ടിനിടയില്‍ താന്‍ പ്രണയിച്ച സംഗീതവഴിയിലൂടെ സാന്നിധ്യവും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച് അദ്ദേഹം ഏറെ കടന്നുപോയിട്ടുണ്ട്.
കച്ചേരിക്കാരനായ പിതാവിന്റെ വഴിയെ പാട്ടുകള്‍ കേട്ടും ആസ്വദിച്ചും സംഗീതത്തില്‍ തല്‍പ്പരനായി ക്ലാസിക്കല്‍ പഠിച്ചു. അച്ഛനെത്തന്നെ ഗുരുവാക്കി. കോളജ് വിദ്യാഭ്യാസകാലത്ത് കഥാപ്രസംഗത്തിനും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും ഹാര്‍മോണിയം വായിച്ചും ഗാനമേളകള്‍ക്ക് കീ ബോര്‍ഡ് ഉപയോഗിച്ചും സംഗീതരംഗത്ത് തന്റെ അനുഭവസമ്പത്ത് സ്വരുക്കൂട്ടുകയായിരുന്നു അദ്ദേഹം.
1981-ല്‍ യുവകലാസാഹിതിക്കുവേണ്ടി വിപ്ലവഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിക്കൊണ്ട് വ്യക്തിഗത കഴിവ് പ്രകടിപ്പിച്ചു. നാടോടിരീതിയിലുള്ള ആ പാട്ടുകള്‍ ആസ്വാദകശ്രദ്ധ നേടി. തുടര്‍ന്ന് മിന്‍മിനിയും മറ്റും പാടിയ ഒമ്പത് പാട്ടുകളുടെ 'കാക്കാത്തി' എന്ന കാസറ്റ് ഇറങ്ങി. ദേവരാജന്‍ മാഷ് കാക്കാത്തി കേട്ടിട്ട് അഭിനന്ദിച്ചത് ആദ്യത്തെ അംഗീകാരമായി. പിന്നീട് സംഗീതത്തില്‍ അദ്ദേഹത്തിന്റെ കഴിവ് കാണിക്കാന്‍ ദേവരാജന്‍ അവസരം കൊടുത്തത് സന്തോഷത്തോടെ ഇന്നും എന്‍ പി ഓര്‍ത്തുവെയ്ക്കുന്നു. നൂറോളം ഓഡിയോ ആല്‍ബങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകരുകയുണ്ടായി.
തരംഗിണിയുടെ ഓണപ്പാട്ടുകള്‍ ഭാഗം മൂന്നും നാലും 'ശ്രാവണ സംഗീതം', 'പൂക്കണിത്താലം' എന്നിവയും തനിക്ക് സംഗീതലോകത്ത് സ്വയം വിളംബരപ്പെടുവാന്‍ കിട്ടിയ നല്ല അവസരങ്ങളും അനുഭവങ്ങളുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഓര്‍മയുടെ ചുവരുകളില്‍ ചിത്രങ്ങളായുണ്ട്. അവയില്‍ യേശുദാസ് ആലപിച്ച 'സ്വരരാഗ ഭാരതപ്പുഴയുടെ ഈണം..', 'ശ്രാവണപ്പുലരി വരുമോ..', 'കോട്ടക്കുന്നിലെ മഞ്ഞക്കിളിക്കുഞ്ഞേ...', 'കുനുമിഴി കുറിഞ്ഞി പൂത്തേ..' (രചന: പി കെ ഗോപി), 'കലേ ഇന്ദു കലേ..', 'കന്യകമാരുടെ നാണം...', 'മാരന്‍...', 'ജനല്‍ തിരശീല മെല്ലെ...' (രചന: യൂസഫലി കേച്ചേരി) തുടങ്ങിയ ഗാനങ്ങള്‍ പ്രചാരം നേടിയപ്പോള്‍ അവയുടെ സംഗീതസംവിധായകനായ എന്‍ പിയും പ്രശസ്തിയുടെ പടവുകയറി.
പിന്നീട് പുറത്തിറങ്ങിയ കാസറ്റുകളായ 'നിന്റെ എല്ലാമെല്ലാമല്ലെ' (യേശുദാസ്, ചിത്ര, മനോ, സുജാത, എം ജി ശ്രീകുമാര്‍, വേണുഗോപാല്‍) 'മഴത്തുള്ളിപോലെ'(അഫ്‌സല്‍), 'മുകുന്ദഗീതി', 'മാരുതീയം', (മധു ബാലകൃഷ്ണന്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുദീപ് കുമാര്‍), 'നവമാല്യം' (ബിജു നാരായണന്‍), 'തങ്കഖല്‍ബ്', 'ഖല്‍ബിലെ പാട്ട്' എന്നിവയിലെല്ലാം തന്റെ ഹൃദ്യമായ സംഗീതത്തിന്റെ ആത്മാംശം ജലതരംഗത്തിന്റെ മൃദുതാളം പോലെ എന്‍ പി ലയിപ്പിച്ചു ചേര്‍ത്തിട്ടുണ്ട്.
ആധുനിക സാങ്കേതികമികവുകളുടെ പ്രകടനമില്ലാതിരുന്ന കാലത്തുപോലും പച്ചയായ ജീവിതം രംഗത്ത് അവതരിപ്പിച്ചിരുന്ന നാടകരൂപങ്ങള്‍ ശ്രദ്ധേയമായിരുന്നല്ലോ. കോഴിക്കോട് കലിംഗയുടെ അച്ഛനും ബാപ്പയും, സഹൃദയയുടെ മറുതീരം, കുന്നംകുളം ലിഖിതയുടെ ആയിരം പൂര്‍ണചന്ദ്രന്‍ തുടങ്ങി മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും പാവങ്ങളുടെ നാട്, കുചേലഗാഥ (തിയേറ്റര്‍ ഗ്രൂപ്പ്) എന്നീ അമച്വര്‍ നാടകങ്ങള്‍ക്കും അദ്ദേഹമാണ് സംഗീതം ഒരുക്കിയത്.
സിനിമാരംഗത്തും അദ്ദേഹം ചാര്‍ത്തിയ സംഗീതത്തിന്റെ കയ്യൊപ്പ് കാണാം. ആനപ്പാറ അച്ചാമ, സുഖവാസം, പൂനിലാവ് എന്നീ സിനിമകള്‍ക്ക് സംഗീതവും ശശിനാസ് എന്ന സിനിമയുടെ പശ്ചാത്തലസംഗീതവും എന്‍ പിയുടേതായുണ്ട്. മലയാളത്തില്‍ ആദ്യമായി സെന്‍സര്‍ ചെയ്ത് പ്രദര്‍ശിപ്പിച്ച വീഡിയോ സിനിമ 'ഉറങ്ങാത്തവള്‍ ഉണരാത്തവള്‍' അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതിലെ മാനസികോല്ലാസം സംവിധായകനായ എന്‍ പി യുടെ വാക്കുകളില്‍ നിറയുന്നു. കേരള സംസ്ഥാന അവാര്‍ഡ് നേടിയ 'ഒരേ തൂവല്‍ പക്ഷികള്‍' എന്ന സിനിമയുടെ സഹസംവിധാനവും അദ്ദേഹത്തിന്റേതാണ്.
വിവിധ ചാനലുകളിലായി പൂവിളി, ചിത്രവിളക്ക്, ആവണിപ്പല്ലക്ക് എന്നിങ്ങനെ പത്തോളം സംഗീതപരിപാടികളുടെ സംവിധായകനായും സംഗീതസംവിധായകനായും പ്രവര്‍ത്തിച്ചത് വിവരിക്കുമ്പോള്‍ മുഖത്ത് ചിരിയുണ്ടെങ്കിലും നഷ്ടപ്പെട്ട അവസരങ്ങളുടെ വേദനയും വരള്‍ച്ചയുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍.
തമിഴ് സീരിയലുകള്‍ക്കും തന്റെ മാന്ത്രികസംഗീതം സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. വാഴ്‌കെ, മായ തുടങ്ങി ഓര്‍മ്മയില്‍ നിന്നും എടുത്തുപറയാവുന്ന ചില തമിഴ് സീരിയലുകളുടെ സംവിധാനവും സംഗീതസംവിധാനവും ചെയ്തപ്പോള്‍ മലയാളത്തിലെ അളകനന്ദ, കല്പിതം, സുല്‍ത്താന്‍ വീട്, ഗുല്‍ഗുല്‍ മാഫി, ഇന്ദുലേഖ എന്നീ സീരിയലുകളിലും എന്‍ പി തന്റെ വൈവിധ്യമാര്‍ന്ന സംഗീതരീതികള്‍ പ്രയോഗിച്ചതായി കാണാം. 
സാങ്കേതികമായി മലയാളക്കര ഇന്ന് കാണുംപോലെ വിപുലപ്പെടുന്നതിന് മുമ്പ് വാര്‍ത്തകള്‍ക്കും വിനോദത്തിനും റേഡിയോ ഏറെ ഉപാധിയായിരുന്ന കാലത്ത് ആകാശവാണിയില്‍ സംഗീതപരിപാടിയും ലളിതസംഗീതപാഠവും എന്‍ പി ചെയ്തിട്ടുണ്ട്. ഇപ്പോഴും ആകാശവാണിയിലെ എ ഗ്രേഡ് സംഗീതസംവിധായകനായി തുടരുന്നു. ശ്രോതാക്കളോട് സ്ഥിരം സംവദിക്കാന്‍ ഇന്നും കടലെടുക്കാത്ത റേഡിയോകള്‍ ഉണ്ടല്ലോ എന്നത് ആശ്വാസകരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
കച്ചേരി, നാടകം, ലളിതഗാനം, സിനിമാഗാനം, ഓഡിയോ, ആല്‍ബം, സീരിയല്‍, സിനിമ, ആകാശവാണി, ദൂരദര്‍ശന്‍, മറ്റ് ചാനലുകള്‍ തുടങ്ങി സംഗീതം അനുപേക്ഷണീയമായ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചെങ്കിലും കൃത്രിമസംഗീതത്തിന്റെ ബഹളങ്ങളില്‍ നിന്നും വേറിട്ടതാവണം തന്റെ തനിമയുടെ സംഗീതം എന്ന ഉദാത്തതാല്‍പ്പര്യം എന്‍ പി ഇന്നും മുറുകെ പിടിക്കുന്നു. പ്രശസ്തിക്കായി ഇടിച്ചുകയറാത്ത പ്രകൃതത്താലാവാം മികച്ച അംഗീകാരങ്ങള്‍ കൈയ്യെത്താതിരുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടം.
എന്‍ പി ജോലി ചെയ്തിരുന്ന കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നുള്ള യു ജി സിയുടെ അമ്പതിലധികം സയന്റിഫിക്ക് ഡോക്യുമെന്ററികള്‍ക്ക് അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതമായിരുന്നു. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല കലോത്സവത്തിന് 'ക്വയര്‍' സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ സാധിച്ചത് തന്നെ തേടിയെത്തിയ അസുലഭാവസരമായി ഓര്‍മ്മകളുടെ ദിനക്കുറിപ്പില്‍ കോറിയിട്ടിട്ടുണ്ട്. മതസൗഹാര്‍ദ്ദ-ദേശഭക്തിഗാനങ്ങള്‍ ചെയ്യാന്‍ പറ്റിയ രീതി 'ക്വയര്‍' ആണെങ്കിലും അധ്വാനം കൂടുതലാണ്. യുഗ്മഗാനം പോലെ ഇതിന് ക്രമീകരണവും പരിശീലനവും എളുപ്പമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 
ഓഡിയോ വിഷ്വല്‍ ഗവേഷണകേന്ദ്രത്തിന്റെ അറുപതിലധികം ആംഗലേയ പരിപാടികള്‍ക്ക് പശ്ചാത്തലസംഗീതം അദ്ദേഹം ചിട്ടപ്പെടുത്തിയവയായുണ്ട്. അവ പല ഘട്ടങ്ങളിലായി ഡല്‍ഹി ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തിട്ടുള്ളതാണ്.ഒമ്പത് ഇന്ത്യന്‍രാഗങ്ങളും പാശ്ചാത്യസംഗീതവും സമന്വയിപ്പിച്ച് ഓടക്കുഴലിന്റെയും സിത്താറിന്റെയും സംഗീതസമൃദ്ധിയില്‍ ഒരുക്കിയ 'ഇലഹലയൃമശേീി ീള ഹീ്‌ല'' എന്ന ഇംഗ്ലീഷ് ആല്‍ബം അദ്ദേഹത്തിന്റെ സംഗീതസംവിധാനരംഗത്തെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ്.
സംഗീതവിഹായസിലെ ദീപ്തനക്ഷത്രങ്ങളായ സലില്‍ ചൗധരി, ദക്ഷിണാമൂര്‍ത്തി, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ തുടങ്ങിയവരുടെ പ്രോത്സാഹനവും നിര്‍ദേശവും സഹായവും പലപ്പോഴായി തനിക്ക് കിട്ടിയെന്ന് അദ്ദേഹം നന്ദിപൂര്‍വം ഓര്‍മ്മയില്‍ നിറച്ചുവെച്ചത് വാക്കുകളില്‍ തുളുമ്പുന്നു. ചക്രവര്‍ത്തിനീ..., ''ജൂലി...'', ''അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.....'' ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ വരികള്‍ പൊതുവെ പൂര്‍ണതയുടെ പര്യായവും ഓരോ വാക്കിലും തൂങ്ങാവുന്ന സംഗീതം എത്രയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടുള്ളവയുമാണ്. അദ്ദേഹം നിരീക്ഷിക്കുന്നു. കൂട്ടത്തില്‍ തന്റെ സംഗീതത്തിനൊത്ത് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് പാടിയത് മറ്റൊരു അവാര്‍ഡായി ഈ അനുഗ്രഹീത സംഗീതസ്‌നേഹി കണക്കാക്കുന്നു. പി കെ ഗോപിയുടെ വരികള്‍ക്കാണ് ഏറ്റവുമധികം സംഗീതം പകര്‍ന്നത് എന്നു പറയുമ്പോള്‍ പിരിയാത്ത ആത്മബന്ധത്തിന്റെ ഇഴയടുപ്പം വെളിപ്പെടുന്നു.
യുവകലാസാഹിതിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയിരിക്കെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍-മാപ്പിളപ്പാട്ടുകളുടെ ശില്പി എന്ന സെമിനാറും തുടര്‍ന്ന് എം എന്‍ കാരശേരി, എം എം ബഷീര്‍ തുടങ്ങിവരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ കലാജീവിതത്തിലെ അനുഭവശേഖരത്തില്‍ ഉടയാതെയുണ്ട്. 
മുപ്പത് വര്‍ഷത്തിനിടെ പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട ഗായകരേയും എഴുത്തുകാരെയും തന്റെ സംഗീതത്തിനൊപ്പം അണിനിരത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. കാസറ്റുകളും സിഡികളും പുസ്തകങ്ങളും അദ്ദേഹത്തിന്റെ വീട്ടിലെ ചുവരിലുറപ്പിച്ച് അലമാരയില്‍ നിരയായുണ്ട്, കൈരളിക്ക് നല്‍കിയ സംഗീതസാക്ഷ്യമായി. സംഭാഷണശേഷം കമ്പ്യൂട്ടറിനോട് ബന്ധിപ്പിച്ച സംഗീത ഉപകരണങ്ങളുടെ മുറിയിലിരുന്ന് ഏറ്റവും പുതുതായി ചിട്ടപ്പെടുത്തിയ സംഗീതം മൂളിയും പാടിയും താളം പിടിച്ചും ഹാര്‍മോണിയത്തില്‍ വായിച്ചുതന്നു.
ജോലിസംബന്ധമായ തിരക്കു കാരണം സംഗീതത്തില്‍ കിട്ടിയിരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിച്ചും ചട്ടക്കൂടിലൊതുങ്ങുന്ന പുരസ്‌ക്കാര നിര്‍ണയക്കാരോട് പരിഭവിക്കാതെ, കലഹിക്കാതെ ആശ്വസിച്ചും കഴിവുകള്‍ അംഗീകരിക്കപ്പെടുമെന്ന് പ്രത്യാശിച്ചും താന്‍ നെഞ്ചേറ്റിയ സംഗീതത്തിന്റെ പുത്തന്‍ ഈണങ്ങളുമായി ഈ പ്രതിഭാധനന്‍ കാത്തിരിക്കുന്നു. പരേതനായ പരമേശ്വരന്റെയും കലമാക്ഷിയുടെയും മകനായി കോട്ടയം തിരുവഞ്ചൂരില്‍ ജനിച്ച എന്‍ പി പ്രഭാകരന്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച ശേഷം തേഞ്ഞിപ്പലത്തെ 'സിന്ദൂരം' എന്ന വീട്ടില്‍ സ്ഥിരതാമസം. ഭാര്യ ഉഷയും മക്കള്‍ അനീഷ് പ്രഭുവും ആനന്ദ് പ്രഭുവും.
 
Email
Feedback
 സംസ്കാരം
  ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
...............................................................................
   പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്
...............................................................................
  സംഗീതം തന്നെ ജീവിതം
...............................................................................
   ആഴക്കടലിന്റെ തോഴി
...............................................................................
  എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'
...............................................................................
More News......   
 
 
പ്രാദേശീക വാര്‍ത്തകള്‍

 
 
Quick links
 
മുഖപ്രസംഗം ലേഖനം പംക്‌തി
 
സംസ്കാരം
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്
ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയിലൂടെ സാറാ അബൂബക്കര്‍ വളരെ പെട്ടെന്നാണ് കന്നഡ സാഹിത്യ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ...
 
പ്രതികരിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം: ഡോ: ബി സന്ധ്യ ഐ പി എസ്  
സംഗീതം തന്നെ ജീവിതം  
ആഴക്കടലിന്റെ തോഴി  
എണ്‍പതിന്റെ നിറവില്‍ 'മഹിളാലയം ചേച്ചി'  
ഭാഷക്കും സംസ്‌കാരത്തിനുമായി നിലകൊണ്ട കവിത  
More News......   
   
 
| ലോകം | ഇന്ത്യ | | പ്രവാസി | കായികം | സംസ്കാരം
Copyright 2009 © janyugamonline.com. All Rights Reserved.                                                                                                                     Web designed by Sayosys Technologies