തിരുവനന്തപുരം: ഗജവീരന്മാരില്‍ തലയെടുപ്പോടെ നിന്ന ഗുരുജി അനന്തപത്മനാഭന്റെ പുറത്ത് കോലമേറ്റിയപ്പോള്‍, പ്രശസ്ത തായമ്പക വിദ്വാന്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാരുടെ ചെണ്ടക്കോലുകള്‍ ദ്രുതഗതിയില്‍ ചലിച്ചു, തെക്കുംഭാഗത്ത് നിന്ന് ആചാരവെടിമുഴങ്ങി, പകല്‍പൂരത്തിന്റെ വര്‍ണപൊലിമയില്‍ അനന്തപുരി ആറാടി. ദേശീയ മൃഗ-പക്ഷി-ഭക്ഷ്യമേളയുടെ ഭാഗമായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗജമേള അക്ഷരാര്‍ഥത്തില്‍ അനന്തപുരിയുടെ തൃശൂര്‍പൂരമായി മാറുകയായിരുന്നു. പുത്തന്‍കുളം അര്‍ജുനന്‍, കുളത്തൂര്‍ മഹാദേവന്‍, മയ്യനാട് വാസുദേവന്‍, പുത്തന്‍കുളം ശ്രീറാം, പുത്തന്‍കുളം രവി, കൊടുമണ്‍ ദീപു തുടങ്ങി 15 ഗജവീരന്മാരാണ് നെറ്റിപ്പട്ടമണിഞ്ഞ്, ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന പകല്‍പൂരത്തില്‍ അണിനിരന്നത്. ഏറ്റവും തലയെടുപ്പുള്ള പുത്തന്‍കുളം അര്‍ജുനന്‍, ഗുരുജി അനന്തപത്മനാഭന്‍, പുത്തന്‍കുളം ശ്രീറാം തുടങ്ങിയ ഗജവീരന്മാരില്‍ നിന്ന് ഗുരുജി അനന്തപത്മനാഭനെ കോലമേറ്റാന്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.
ഗജമേളയ്ക്ക് മുന്നോടിയായി ആനയൂട്ട് നടന്നു. പടച്ചോറ്, വെള്ളരിക്ക, പഴം, തണ്ണിമത്തന്‍, കൈതച്ചക്ക, കരിപ്പെട്ടി തുടങ്ങിയവയാണ് ആനകള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് നെറ്റിപ്പട്ടം ചാര്‍ത്തി അണിനിരന്ന ആനകള്‍ കുടമാറ്റത്തിന് ഒരുങ്ങി. ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും നിരന്നതോടെ സ്റ്റേഡിയത്തിലെങ്ങും ഉത്സവ പ്രതീതിയായി. തൃശൂര്‍പൂരത്തിലെ തായമ്പകകയ്ക്ക് നേതൃത്വം വഹിക്കുന്ന ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 100 ഓളം പേര്‍ അണിനിരന്ന ചെണ്ടമേളത്തില്‍ കാണികള്‍ മുഴുകി. ആചാരവെടി മുഴങ്ങിയതോടെ കുടമാറ്റത്തിന് തുടക്കമായി. തൃശൂര്‍ പാറമേക്കാവില്‍ നിന്നുള്ളവരാണ് കുടമാറ്റത്തില്‍ പങ്കെടുത്തത്. ചുവപ്പും നീലയും മഞ്ഞയും കലര്‍ന്ന വര്‍ണ കുടകള്‍ മാറിമാറി പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങള്‍ ആര്‍പ്പുവിളിച്ചു.
മന്ത്രി സി ദിവാകരന്‍ നിലവിളക്ക് കൊളുത്തി ഗജമേള ഉദ്ഘാടനം ചെയ്തു. മേയര്‍ സി ജയന്‍ബാബു, എം എല്‍ എമാരായ മാങ്കോട് രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, ഡെപ്യൂട്ടി മേയര്‍ വി ജയപ്രകാശ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി ആര്‍ അനില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
|