പത്രാധിപര്‍, നടന്‍, എഴുത്തുകാരന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം വിജയം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു കാമ്പിശ്ശേരി കരുണാകരന്‍.
പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ കാമ്പിശ്ശേരി കരുണാകരന്റെ മുപ്പത്തി മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 1977 ജൂലൈ 27 നാണ് കാമ്പിശ്ശേരി അന്തരിച്ചത്.
സ്വാതന്ത്ര്യസമരസേനാനി, കമ്മ്യൂണിസ്റ്റ് നേതാവ്, പത്രാധിപര്‍, നടന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം കേരളചരിത്രത്തില്‍ നിസ്‌തുലമായ സ്ഥാനം നേടാന്‍ കാമ്പിശ്ശേരിക്കു കഴിഞ്ഞു.
സംസ്‌കൃത കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, 1942ല്‍ ക്വിറ്റ്-ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കാമ്പിശ്ശേരി പൊതുരംഗത്തു ശ്രദ്ധേയനായത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായ കാമ്പിശ്ശേരി 1944ല്‍ അറസ്റ്റുചെയ്യപ്പെട്ടു. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ വിഭാഗത്തോടൊപ്പമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന്റെ കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ചാഞ്ചാട്ടങ്ങളെയും തെറ്റായ നയങ്ങളെയും തുറന്ന് എതിര്‍ക്കാന്‍ മടിച്ചില്ല. കര്‍ഷകത്തൊഴിലാളികളെയും പാവപ്പെട്ട കര്‍ഷകരെയും നിഷ്‌ഠൂരമായി പീഡിപ്പിക്കുന്ന ജന്മിവാഴ്‌ചക്ക് എതിരെ ചെറുത്തുനില്‍പു വളര്‍ന്നുവരുന്ന ഘട്ടമായിരുന്നൂ അത്. വള്ളികുന്നത്തും പരിസരപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കാമ്പിശ്ശേരിയും പങ്കാളിയായി.
നാടിന്റെയും ജനങ്ങളുടെയും മോചനത്തിന് വേണ്ടി നിസ്വാര്‍ഥമായി പൊരുതുന്ന കമ്മ്യൂണിസ്റ്റുകാരുമായുള്ള ബന്ധം കാമ്പിശ്ശേരിയെ പാര്‍ട്ടിയുമായി അടുപ്പിച്ചു. 1947ല്‍ അദ്ദേഹം സി പി ഐയില്‍ അംഗമായി.
1951ല്‍ കായംകുളം പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും തിരുകൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാമ്പിശ്ശേരി നിയമസഭാ സാമാജികനെന്ന നിലയിലും ശോഭിച്ചു.
കാമ്പിശ്ശേരിക്ക് ഏറ്റവും താല്‌പര്യമുണ്ടായിരുന്ന മേഖലകള്‍ പത്രപ്രവര്‍ത്തനവും അഭിനയവുമായിരുന്നു. കേരള പത്രത്തിന്റെ ലേഖകനായാണ് അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്ത് കാലുകുത്തിയത്. യുവകേരളം, വിശ്വകേരളം, കേരളം, പൗരധ്വനി എന്നിവയുടെ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ച കാമ്പിശ്ശേരി 1954ല്‍ ജനയുഗത്തില്‍ ചേര്‍ന്നു. 1962ല്‍ ജനയുഗത്തിന്റെ ചീഫ് എഡിറ്ററായി. കേരളം കണ്ട ഏറ്റവും പ്രതിഭാധനനായ പത്രാധിപരാണ് കാമ്പിശ്ശേരി. വായനക്കാരുടെ മനസ്സും അഭിരുചിയും സൂക്ഷ്‌മമായി അറിഞ്ഞ കാമ്പിശ്ശേരിയുടെ പത്രാധിപത്യത്തില്‍ ജനയുഗം വാരിക മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രസിദ്ധീകരണമായി വളര്‍ന്നു. മലയാളത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണമായി ബാലയുഗം തുടങ്ങിയതും ചലച്ചിത്ര രംഗത്തിനുവേണ്ടി സിനിരമ ആരംഭിച്ചതും കാമ്പിശ്ശേരിയുടെ പത്രാധിപത്യത്തിലായിരുന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ നോവല്‍ പതിപ്പും തുടങ്ങി. `പെട്ടി കാര്‍ട്ടൂണ്‍'', ``വനിതാ പംക്തി'', ``ഡോക്‌ടറോട് ചോദിക്കാം'' തുടങ്ങി ഇന്ന് പത്രങ്ങളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാണുന്ന പല പംക്തികളും ആദ്യം പരീക്ഷിച്ചത് കാമ്പിശ്ശേരിയാണ്. വായനക്കാരെ കൂടെക്കൊണ്ടുപോകാനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. നര്‍മ്മബോധത്തോടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാമ്പിശ്ശേരിക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. `കല്‍ക്കി' എന്ന തൂലികാനാമത്തില്‍ കാമ്പിശ്ശേരി എഴുതിയ കുറിപ്പുകള്‍ ആക്ഷേപഹാസ്യത്തിന്റെ ഒന്നാംതരം മാതൃകയാണ്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്രയേറെ ശുഷ്‌കാന്തി കാണിച്ച പത്രാധിപന്മാര്‍ അധികമില്ല.
രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും കലാരംഗത്തുമെല്ലാം ഏറ്റവും അടുത്ത കുട്ടുകാരനായിരുന്ന തോപ്പില്‍ഭാസിയോടൊപ്പമാണ് കാമ്പിശ്ശേരി നാടകലോകത്തില്‍ കടന്നത്. അനുഗ്രഹീതനായ നടനായിരുന്നു കാമ്പിശ്ശേരി. കെ പി ഏ സിയുടെ തുടക്കം മുതല്‍ അതുമായി ബന്ധപ്പെട്ട കാമ്പിശ്ശേരി നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ അരങ്ങില്‍ അനശ്വരനാക്കി. അശ്വമേധം തുടങ്ങി കെ.പി.ഏ.സി.യുടെ തുടര്‍ന്നുള്ള നാടകങ്ങളിലും കാമ്പിശ്ശേരി അഭിനയിച്ചു. കാമ്പിശ്ശേരി രചിച്ച `അഭിനയചിന്തകള്‍' നാടകരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നും ഒരു കൈപുസ്‌തകമാണ്. ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കാമ്പിശ്ശേരിക്കു കഴിഞ്ഞു. 1955ല്‍ കാലം മാറുന്നു എന്ന ചിത്രത്തിലായിരുന്നു തുടക്കം. കാല്‌പാടുകള്‍, നിത്യ കന്യക, മുടിയനായ പുത്രന്‍ തുടങ്ങിയ ചലച്ചിത്രങ്ങളിലും കാമ്പിശ്ശേരി ശ്രദ്ധേയമായ അഭിനയം കാഴ്‌ചവെച്ചു.
കാമ്പിശ്ശേരിയുടെ ഒളിമങ്ങാത്ത സ്‌മരണയ്‌ക്കുമുമ്പില്‍ ജനയുഗത്തിന്റെ ആദരാഞ്‌ജലി. |