സി കരുണാകരന്‍
കോഴിക്കോട്: യു ഡി എഫില്‍ ഏറ്റവും വലിയ പ്രഹരം സോഷ്യലിസ്റ്റ് ജനതയ്ക്ക്. ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. യു ഡി എഫ് ബന്ധം നഷ്ടക്കച്ചവടമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതാക്കള്‍. ജനതാദള്‍ എസ്സില്‍ ഉറച്ചു നിന്നവര്‍ എല്‍ ഡി എഫിന്റെ ഭാഗമായി നേടിയ വന്‍വിജയം ഇവര്‍ക്ക് ജാള്യതയുണ്ടാക്കുകയും ചെയ്യുന്നു. എല്‍ ഡി എഫിന്റെ ഭാഗമായ ജനതാദള്‍ എസ് അഞ്ചു സീറ്റില്‍ മത്സരിച്ച് നാല് സീറ്റ് നേടിയിട്ടുണ്ട്. സോഷ്യലിസിറ്റ് ജനതയിലെ അവശേഷിക്കുന്ന അണികളും ഇതോടെ ജനതാദള്‍ എസ്സിലേക്ക് മടങ്ങുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നാണ് സോഷ്യലിസ്റ്റ് ജനത കുറ്റപ്പെടുത്തുന്നത്. സീറ്റ് വിഭജനത്തില്‍ അവഗണന കാണിച്ച കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ കരുതിക്കൂട്ടി തോല്‍പ്പിക്കുകയും ചെയ്‌തെന്ന് ഒരു സംസ്ഥാന ഭാരവാഹി 'ജനയുഗ'ത്തോട് പറഞ്ഞു. എട്ട് സീറ്റിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭാഗമായി ജനതാദള്‍ മത്സരിച്ചത്. ഇത്രയും സീറ്റുകള്‍ വേണമെന്നാണ് വീരേന്ദ്രകുമാറും കൂട്ടരും യു ഡി എഫില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരമാവധി അഞ്ചു സീറ്റേ നല്‍കൂ എന്ന കോണ്‍ഗ്രസ് തറപ്പിച്ചു പറഞ്ഞു. അവസാനം ഏഴ് സീറ്റ് നല്‍കി. കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍, കല്‍പ്പറ്റ, നെന്മാറ, നേമം എന്നിവയാണ് നല്‍കിയത്. കഴിഞ്ഞ തവണ മത്സരിച്ച ചിറ്റൂരിനു പകരമാണ് പാലക്കാട് ജില്ലയിലെ തന്നെ നെന്‍മാറ മണ്ഡലം നല്‍കിയത്. എന്നാല്‍ ചിറ്റൂരിനു വേണ്ടി വാശി പിടച്ചെങ്കിലും കിട്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് നെന്മാറ മണ്ഡലം മത്സരിക്കാതെ വിട്ടുകൊടുത്തു. ശേഷിക്കുന്ന ആറിടത്താണ് മത്സരിച്ചത്. ഇതില്‍ വടകര, കല്‍പ്പറ്റ എന്നിവ ഇവരുടെ സിറ്റിംഗ് സീറ്റുകളാണ്. മറ്റൊരു സിറ്റിംഗ് സീറ്റായ പെരിങ്ങളം ഇല്ലാതായതിനെ തുടര്‍ന്നാണ് പകരം കൂത്തുപറമ്പ് നല്‍കിയത്. ഈ മൂന്നും വിജയസാധ്യതയുള്ളതായിരുന്നു. ഇതില്‍ കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് ജയിച്ചത്. വടകരയില്‍ വിജയം ഉറപ്പിച്ചതായിരുന്നു. ഇവിടെ തോല്‍പ്പിച്ചതാവട്ടെ ഇവരുടെ രാഷട്രീയശത്രുവായ ജനതാദള്‍ എസ്സിലെ സി കെ നാണുവും. 847 വോട്ടിനാണ് വടകരയില്‍ തോറ്റത്.
മട്ടന്നൂരില്‍ 30512 വോട്ടുകള്‍ക്കും എലത്തൂരില്‍ 14654 വോട്ടുകള്‍ക്കും തോറ്റ പാര്‍ട്ടി നേമത്ത് 20248 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്താവുകയും ചെയ്തു. കോണ്‍ഗ്രസ് കാലുവാരിയതിനാലാണ് വടകരയില്‍ തോറ്റതെന്നും നേമത്ത് മൂന്നാം സ്ഥാനത്തായതെന്നും ഇവര്‍ ആരോപിക്കുന്നു. ചിറ്റൂരില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ അച്യുതനെ തോല്‍പ്പിക്കാന്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ അച്യുതന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ട് ജയിച്ചത് ഇവര്‍ക്ക് തിരിച്ചടായയായി. അച്യുതനെ തോല്‍പ്പിക്കാനായില്ലെന്നു മാത്രമല്ല തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മറ്റു മണ്ഡലങ്ങളില്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്തു. അച്യുതനെതിരെ സോഷ്യലിസിറ്റ് ജനത ചിറ്റൂരില്‍ രംഗത്തിറങ്ങിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സുകാര്‍ മറ്റു മണ്ഡലങ്ങളില്‍ തിരിച്ചും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. വടകര അടക്കമുള്ള മണ്ഡലങ്ങളില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് രഹസ്യസര്‍ക്കുലര്‍ ഇറക്കിയതായി സോഷ്യലിസ്റ്റ് ജനതക്കാര്‍ പറയുന്നു. നേമത്ത് കോണ്‍ഗ്രസ്സുകാര്‍ വോട്ട് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് മറിച്ചുനല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ തന്നെ ഇടപെട്ട് ബി ജെ പിയുമായി ധാരണയുണ്ടാക്കിയെന്ന ആരോപണവുമുണ്ട്. വടകരയിലെ തോല്‍വിക്ക് പാര്‍ട്ടിക്കകത്തെ വിഭാഗീയതയും കാരണമായതായി പാര്‍ട്ടി സമ്മതിക്കുന്നു. ഇവിടെ ഇത്തവണ മനയത്ത് ചന്ദ്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആദ്യം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച എം കെ പ്രേംനാഥിന് തന്നെയാണ് വീണ്ടും സീറ്റ് നല്‍കിയത്. കല്‍പ്പറ്റയിലും കൂത്തുപറമ്പിലും സിറ്റിംഗ് എം എല്‍ എമാരെ തന്നെ വീണ്ടും മത്സരിപ്പിക്കുമ്പോള്‍ പ്രേമനാഥിനെ മാത്രമായി മാറ്റിനിര്‍ത്താനാവില്ലെന്നത് പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടുമിറക്കിയത്. ഇതോടെയാണ് വിഭാഗീയത മൂര്‍ഛിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് ഇത്തവണ വിജയിച്ച എം വി ശ്രേയംസ്‌കുമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന്റെ മകനാണ്. മറ്റൊരു വിജയി കെ പി മോഹനനാവട്ടെ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സമുന്നത നേതാവുമായിരുന്ന പി ആര്‍ കുറുപ്പിന്റെ മകനും. ആര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാവും എന്ന് ഉറപ്പാണ്.
കെ പി മോഹനന്‍ അസംബ്ലിയിലേക്ക് ഇത് മൂന്നാംതവണയാണ് വിജയിക്കുന്നത്. ശ്രേയാംസ് രണ്ടാം തവണയും. അതിനാല്‍ സീനിയോറിറ്റി പരിഗണിക്കുമ്പോള്‍ കെ പി മോഹനനെയാണ് മന്ത്രിയാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ മകനെ മാറ്റിനിര്‍ത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. മകനെ മന്ത്രിയാക്കാനാണ് വീരന്‍ തീരുമാനിക്കുന്നതെങ്കില്‍ കെ പി മോഹനനെ അനുകൂലിക്കുന്നവര്‍ തടസ്സമുന്നയിക്കുമെന്ന് ഉറപ്പാണ്. വെറും രണ്ട് സീറ്റിന്റെ ഭൂരിപക്ഷമെ യു ഡി എഫിന് സഭയിലുള്ളൂ എന്നത് പിളര്‍പ്പൊഴിവാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കും.
|